പെട്രോളുമായി വന്ന ടാങ്കര്‍ ലോറി ബസിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കട്ടപ്പനയില്‍നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും എറണാകുളത്തുനിന്നു വന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്

ഇടുക്കി: കരിമണലിനു സമീപം തട്ടേക്കണ്ണില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കട്ടപ്പനയില്‍നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും എറണാകുളത്തുനിന്നു വന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു.

ലോറി ഡ്രൈവര്‍ പാല ഇടമറുകു സ്വദേശി നരിതൂക്കില്‍ ബാബു ജേക്കബ്(40) ക്ലീനര്‍ മൂലമറ്റം സ്വദേശി വേണുഗോപാല്‍ (38) എന്നിവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല്. ടാങ്കറില്‍ നിന്ന് ടാങ്ക് പൊട്ടി പെട്രോള്‍ പുറത്ത് ഒഴികിയെങ്കിലും അഗ്നിശമന സേനയുടെ രക്ഷാ പ്രവര്‍ത്തന മൂലം വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്നു നേര്യമംഗലം-ഇടുക്കി സംസ്ഥാനപാതയില്‍ പനംകുട്ടി വരെ ഗതാഗതം സ്തംഭിച്ചു.

Exit mobile version