അയ്യപ്പന്‍ തന്റെ കുടുംബാംഗം; വിശ്വാസം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും; സ്ത്രീ പ്രവേശനമുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന് ശശി കുമാര വര്‍മ്മ

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന്പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാരവര്‍മ്മ.
അയ്യപ്പന്‍ തങ്ങളുടെ കുടുംബാംഗമാണ്. അംഗത്തിന് ദുരന്തം വന്നാല്‍ അതില്‍ നിന്ന് രക്ഷിക്കാനും സംരക്ഷിക്കാനും ഏതറ്റംവരെ പോകാനും വേണ്ടിവന്നാല്‍ ജീവത്യാഗം ചെയ്യാനും തങ്ങള്‍ തയ്യാറാണെന്നും ശശികുമാരവര്‍മ്മ പറഞ്ഞു. അയ്യപ്പ മഹാസംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ശശികുമാര വര്‍മ്മയുടെ പരാമര്‍ശം.

ആറു കോടി ജനങ്ങളെക്കാള്‍ വലുതാണ് നാലു ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തില്‍ ഉള്ളതെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

‘ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ കൊട്ടാരം മടിക്കില്ല’ എന്നായിരുന്നു നേരത്തെ ശശികുമാര വര്‍മ പറഞ്ഞത്.

സവര്‍ണ-അവര്‍ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവംബറില്‍ നട തുറക്കുമ്പോള്‍ വിശ്വാസികള്‍ ആത്മഹത്യ ചെയ്തിട്ടായാലും ശബരിമലയിലേക്ക് യുവതികള്‍ കയറുന്നത് തടയുമെന്ന് മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും പറഞ്ഞിരുന്നു.

Exit mobile version