സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ അല്ല; തീരുമാനം തിരുത്തി അധികൃതര്‍

ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിച്ച് വിശദീകരണ കുറിപ്പ് ഇറക്കിയത്.

കൊച്ചി: സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറാക്കിയ നടപടിയില്‍ പ്രതികരണവുമായി കെഎംആര്‍എല്‍ അധികൃതരുടെ വാര്‍ത്താ കുറിപ്പ്. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിച്ച് വിശദീകരണ കുറിപ്പ് ഇറക്കിയത്.

മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്‌ഗോപി അംഗീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ ആക്കി പ്രഖ്യാപിച്ച സംഭവം വന്‍ വിവാദമായി. തൊട്ടുപിറകെ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തുകയായിരുന്നു. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Exit mobile version