വനിതാ ഡോക്ടറുടെ കഴുത്തില്‍ പൊട്ടിയ കുപ്പിവെച്ച് ബന്ദിയാക്കി ആലുവയില്‍ വന്‍ കവര്‍ച്ച; 100 പവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ന്നു

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം

കൊച്ചി: ആലുവ നഗരത്തെ ഞെട്ടിച്ച് വന്‍ കവര്‍ച്ച. വനിതാ ഡോക്ടറെ ബന്ദിയാക്കി അര്‍ധരാത്രിയോടെയാണ് കവര്‍ച്ച നടത്തിയത്. 100 പവന്‍ സ്വര്‍ണവും 70000 രൂപയും കവര്‍ന്നു. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ഗ്രേസ് മാത്യു 15 വര്‍ഷത്തോളായി ഇവിടെ തനിച്ചാണ് താമസം ഡോക്ടറുടെ ഭര്‍ത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകന്‍ ഡോ. അജിത്ത് നേവിയിലുമാണ്.

വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗ്രേസ് മാത്യുവിന്റെ കഴുത്തില്‍ പൊട്ടിയ കുപ്പി വെച്ചായിരുന്നു മോഷണം നടത്തിയത്. ആക്രമിക്കരുതെന്ന് ഡോക്ടര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ കൈയേറ്റത്തിന് മുതിര്‍ന്നില്ല. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.

മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറില്‍നിന്നും എടുത്തതാണ് സ്വര്‍ണ്ണമെന്ന് ഡോ. ഗ്രേസ് പോലീസിനോട് പറഞ്ഞു. ബാങ്കില്‍നിന്നും സ്വര്‍ണ്ണം പിന്‍വലിച്ചത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Exit mobile version