ആലുവ കൊലപാതകത്തില്‍ പോലീസ് പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്നു

മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനും തന്നെയാണ് കൊലയാളികള്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. കടക്കാരന്റെ സഹായത്തോടെ പോലീസ് ഇവരുടെ രേഖാ ചിത്രം തയ്യാറാക്കുകയാണ്.

കൊച്ചി: ആലുവ പുഴയില്‍ പുതപ്പില്‍ പൊതിഞ്ഞ് കെട്ടിത്താഴ്ത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാന്‍ ഒരുങ്ങി പോലീസ്. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനും തന്നെയാണ് കൊലയാളികള്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. കടക്കാരന്റെ സഹായത്തോടെ പോലീസ് ഇവരുടെ രേഖാ ചിത്രം തയ്യാറാക്കുകയാണ്.

പുതപ്പ് വാങ്ങാന്‍ കടയിലെത്തിയത് നല്ല ഉയരമുള്ള മധ്യവയസ്‌കനായ പുരുഷനും മുപ്പത് വയസിന് താഴെ പ്രായമുള്ള സ്ത്രീയുമാണ് എന്നാണ് കടക്കാരന്റെ മൊഴി. വെള്ള നിറത്തിലുള്ള പോളോ കാറിലായിരുന്നു ഇരുവരും എത്തിയത്. മൃതദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേ കാറില്‍ ആലുവ ഭാഗത്ത് ചുറ്റിത്തിരഞ്ഞതായാണ് വിവരം.

കൊല നടന്നത് ഫെബ്രുവരി ഏഴിന് തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ കട കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയില്‍ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയത്. ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണിപ്പോള്‍.

എന്നാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചന പോലീസിന് ഇത് വരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതി ഈ അടുത്ത ദിവസങ്ങളിലൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി ഉപയോഗിച്ച് അന്വേഷണം മുന്നോട്ടു നീക്കാന്‍ ശ്രമിക്കുകയാണ് പോലീസിപ്പോള്‍.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വായില്‍ തുണി തിരുകിയോ കഴുത്തില്‍ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് പോലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ചുരിദാറിന്റെ പാന്റ് ആണ് വായില്‍ തിരുകിയിരുന്നത്.

25 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതല്‍ വ്യക്തതക്കായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

Exit mobile version