ഉപതെരഞ്ഞെടുപ്പ്..! എല്‍ഡിഎഫും യുഡിഎഫും കട്ടയ്ക്ക് കട്ട നില്‍ക്കുമ്പോള്‍ ബിജെപി വെറും വട്ട പൂജ്യത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും കട്ടയ്ക്ക് കട്ട നില്‍ക്കുമ്പോള്‍ ബിജെപി വെറും വട്ട പൂജ്യത്തിലെന്ന് റിപ്പോര്‍ട്ട്. 12 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്നപരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് പതിനാറിടത്ത് എല്‍ഡിഎഫും 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചപ്പോള്‍ ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.

കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ആര്‍എംപി വിജയിച്ചു. ആര്‍എംപി സ്ഥാനാര്‍ഥി പി ശ്രീജിത്ത് 308 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തില്‍ ആര്‍എംപിയുടെ ഭരണം തുടരും.

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിആര്‍ രാകേഷ് 187 വോട്ടിന് ജയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. സിപിഎമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ടുകള്‍ക്കാണ് ജയിച്ചത്. താമരശ്ശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ എന്‍പി മുഹമ്മദലി 389 വോട്ടുകള്‍ക്ക് ജയിച്ചു. ബത്തേരി നെന്മേനി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ യുഡിഎഫിലെ കെസി പത്മനാഭന്‍ 149 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശാന്തകുമാരന്‍ 464 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. നേരത്തെ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്ന ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ശരവണന്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി.

മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂരിലും എല്‍ഡിഎഫ് അട്ടിമറി ജയം നേടി. ഇതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിനായി. എല്‍ഡിഎഫിലെ സിഒ ബാബുരാജ് 265 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.

Exit mobile version