പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ രക്ഷിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശ്രമം; എസ്‌ഐയ്ക്ക് പരിക്ക്; അക്രമികള്‍ക്ക് എട്ടിന്റെ പണി തിരിച്ചുകൊടുത്ത് പോലീസ്

തലശ്ശേരി: കസ്റ്റഡിയിലുള്ള പ്രതിയെ രക്ഷിക്കാനായി പോലീസിനെ ആക്രമിച്ച് ആര്‍എസ്എസ് സംഘം. പിടിച്ചുപറി കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിക്കാനാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടത്. വൈദ്യപരിശോധനയ്ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച പ്രതി എലാങ്കോട്ടെ കാട്ടീന്റവിട ആദര്‍ശിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത്.

എലാങ്കോട് വഴി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന ഇരിട്ടി വള്ളിത്തോട് തോട്ടുപാലത്തെ ഹംസയുടെ 1,0,7000 രൂപ പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു ആദര്‍ശ് അറസ്റ്റിലായത്.

ഇതിനിടെ, ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ പാനൂര്‍ എസ്‌ഐ സന്തോഷ്‌കുമാറിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

പാനൂര്‍ കൂറ്റേരി കെസി മുക്കിലെ അരുണ്‍ ഭാസ്‌കര്‍, ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത്, സഹോദരന്‍ ശരത്ത്, എലാങ്കോട്ടെ കാട്ടി അനൂപ്, എലാങ്കോട്ടെ കാട്ടീന്റവിട ആഷിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആഷിഖിന്റെ സഹോദരനാണ് പിടിച്ചു പറിക്കേസില്‍ അറസ്റ്റിലായ ആദര്‍ശ്.

Exit mobile version