പൊന്നഭിലാഷേ ഞാനൊന്ന് പറയട്ടെ! മുപ്പത് സെക്കന്റിനായി കെഞ്ചുമ്പോള്‍ നിഷേധിക്കുന്നത് ഫാസിസമല്ല; ഭരണഘടനാ വിരുദ്ധമായി സംസാരിച്ചാല്‍ നിര്‍ത്താന്‍ പറയേണ്ടി വരും: നിലപാടിലുറച്ച് അഭിലാഷ് മോഹന്‍

മലപ്പുറം: തന്റെ ന്യൂസ് ചര്‍ച്ചയില്‍ ആവശ്യപ്പെടുന്ന സമയം അനുവദിച്ച് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോവാത്തത് ഫാസിസമായി കാണരുതെന്ന് റിപ്പോര്‍ട്ട് ചാനലിലെ ന്യൂസ് അവതാരകന്‍ അഭിലാഷ് മോഹന്‍. ന്യൂസ് ഷോയില്‍ ജനാധിപത്യ മര്യാദ പാലിക്കാത്തവരെ നിയന്ത്രിക്കുന്നത് ഫാസിസമല്ലെന്നും അദ്ദേഹം ദേശാഭിമാനി സംഘടിപ്പിച്ച ക്യാമ്പസ് ശില്‍പ്പശാലയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവെ പറഞ്ഞു. ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താങ്കളുടെ ഷോയില്‍ 30 സെക്കന്റ് തരൂ എന്ന് കെഞ്ചുന്നത് കണ്ടിട്ടുണ്ട്. ഷോയില്‍ വരുന്നവര്‍ക്ക് മുപ്പത് സെക്കന്റ് പോലും അനുവദിക്കാത്ത നിങ്ങള്‍ ഒരു ഫാസിസ്റ്റാണോ എന്ന് ചോദ്യത്തിനുള്ള മറുപടിയായാണ് അഭിലാഷ് സംസാരിച്ചത്.

‘ഷോയില്‍ സംസാരിക്കുമ്പോള്‍ ആരായാലും ജനാധിപത്യമര്യാദ പാലിക്കണം. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നുവെങ്കില്‍ നിര്‍ത്താന്‍ പറയേണ്ടി വരും.അതൊരു ഫാസിസസമായി കാണരുത്.’

ആക്ഷേപഹാസ്യങ്ങള്‍ വ്യക്തിഹത്യയായി മാറിയാല്‍ അതിരു കടന്നാല്‍ കേസ് കൊടുക്കാമെന്നും നിലവില്‍ ആക്ഷേപഹാസ്യം അതിരു കടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അഭിലാഷ് വ്യക്തമാക്കി.

ചാനല്‍ അവതാരകന്റെ രാഷ്ട്രീയം പറഞ്ഞ് നേരിടുമ്പോള്‍ എന്ത് തോന്നും എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന്, അത് ചെയ്യുന്നത് അവരുടെ ആശയം തീര്‍ന്നുപോയി എന്നതിനാലാകുമെന്നും അഭിലാഷ് പറഞ്ഞു.

Exit mobile version