ഇറ്റലിയിലിരുന്ന് ജ്യോത്സന പറഞ്ഞു; ‘അതെ ലിജിന്‍ എന്റെ ഭര്‍ത്താവാണ്’! എരുമേലിയില്‍ വിവാഹ രജിസ്‌ട്രേഷനില്‍ ഒപ്പിട്ട് പിതാവും ലിജിനും

തിരുവനന്തപുരം: അതെ സര്‍, ഞാന്‍ ജ്യോത്സനയാണ്, സാറിന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് എന്റെ ഭര്‍ത്താവ് ലിജിന്‍ ആണ്. ഞങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ വെച്ച് കഴിഞ്ഞതാണ്. ഇപ്പോള്‍ എനിക്ക് വേണ്ടി ഒപ്പിടാന്‍ എന്റെ പിതാവ് ആണ് ലിജിനോടൊപ്പമുള്ളത്’. ഇറ്റലിയിലെ മാള്‍ട്ടയില്‍ ജോലി സ്ഥലത്തിരുന്ന് തിരുവനന്തപുരം സ്വദേശിനിയായ ജ്യോത്സന നാട്ടിലെ തന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കാര്യങ്ങള്‍ രജിസ്ട്രാറെ ബോധ്യപ്പെടുത്തി ജ്യോത്സന വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. മാള്‍ട്ടയില്‍ നഴ്‌സായ ജ്യോത്സന എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ കാര്യങ്ങള്‍ ബോധിപ്പിക്കുകയായിരുന്നു.

ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കിട്ടിയതിന്റെ സന്തോഷത്തോടെ പഞ്ചായത്ത് സെക്രട്ടറി പിഎ നൗഷാദ് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കി. രജിസ്‌ട്രേഷന്‍ ഫോറത്തില്‍ ലിജിനും ജ്യോത്സനയുടെ പിതാവും ഒപ്പ് വെച്ചതോടെ വിവാഹം പൂര്‍്തതിയായി. . ഭാര്യ വിദേശത്തും ഭര്‍ത്താവ് നാട്ടിലുമായ നവദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ അതോടെ യാഥാര്‍ഥ്യമാവുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി അപൂര്‍വമായി മാത്രം നടത്തുന്ന വിവാഹ രജിസ്ട്രേഷന്‍ എരുമേലി പഞ്ചായത്ത് ഓഫീസില്‍ നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് പള്ളിയില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്നതാണെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ വധുവിന് വിദേശത്ത് ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു. വിവാഹ രജിസ്ട്രേഷന്‍ ആക്ട് പ്രകാരം വരനും വധുവും നേരിട്ട് ഹാജരായി വേണം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്. വധു വിദേശത്താണെങ്കില്‍ വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.

ഇരുവര്‍ക്കും കോടതി അനുമതി നല്‍കിയെങ്കിലും കടമ്പകള്‍ തീര്‍ന്നില്ല. മാള്‍ട്ടയിലെ എംബസി മുഖേനെ ജ്യോത്സന തനിക്ക് പകരം രജിസ്‌ട്രേഷനില്‍ ഒപ്പ് വെക്കാന്‍ പിതാവിനെ അധികാരപ്പെടുത്തി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കേണ്ടിവന്നു. തിരുവനന്തപുരം വികാരിപ്പറമ്പില്‍ എബ്രഹാം – ഫിലോമിന ദമ്പതികളുടെ മകളാണ് ജ്യോത്സന. ഭര്‍ത്താവ് ലിജിന്‍ പണപിലാവ് അരക്കനാക്കുഴി തോമസ് – അന്നമ്മ ദമ്പതികളുടെ മകനും മുക്കൂട്ടുതറ സ്‌നേഹ സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ്.

കോടതി അനുമതിയും സങ്കീര്‍ണമായ നടപടിക്രമങ്ങളും വേണമെന്നുള്ളതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വിവാഹ രജിസ്ട്രേഷന്‍ അപൂര്‍വമായാണ് നടക്കാറുള്ളത്.

Exit mobile version