ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അസ്വഭാവികതയില്ല; തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണമാണെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അസ്വഭാവികതയില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. താന്‍ വന്നതിന് ശേഷം നാല് തവണ മാറ്റമുണ്ടായിട്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണം മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ വിമര്‍ശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ തച്ചങ്കരിയെ സ്ഥാനത്തു നിന്നും മാറ്റാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായിരുന്നു. പകരം ചുമതല എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എംപി ദിനേശിനാണ് നല്‍കിയിരിക്കുന്നത്.

ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് തച്ചങ്കരിയുമായി സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല.

ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്ന സമയത്ത് ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

Exit mobile version