അനിശ്ചിത കാല സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്മാറണം; സംസ്ഥാനത്തിന്റെ നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്; ഗതാഗത മന്ത്രി

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും സ്വകാര്യ ബസ്സ് ഉടമകള്‍ പിന്മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സമര സമതി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിവിധ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ബസ് ചാര്‍ജ്ജ് വര്‍ധനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയുമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ച് കഴിയുമ്പോള്‍ ഉചിതമായ ഒരു തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു ഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപോലുള്ള മറ്റ് അനുകൂല നടപടികളും സ്വീകരിച്ചുവരുന്നുണ്ട്- മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൂടാതെ വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്മാറണം. കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.

Exit mobile version