കൃത്യ സമയത്ത് എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു; ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി ചികിത്സിച്ച ഡോക്ടര്‍

തൃശ്ശൂര്‍: സൈമണ്‍ ബ്രിട്ടോയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ അസീസ്. സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍ ആരോപിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചത്. അങ്ങനെയാണ് കൂടെയുള്ളവര്‍ അറിയിച്ചത്. അതുകൊണ്ടാണ് ഉള്ള വിവരങ്ങള്‍ വച്ച് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ബ്രിട്ടോയ്ക്ക് പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ചികിത്സക്കായി എത്തിച്ചത് . കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍ രംഗത്ത് വന്നിരുന്നു. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നുമായിരുന്നു സീനയുടെ ആരോപണം.

ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കും. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ധനമന്ത്രി തോമസ് ഐസകിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും സീന വ്യക്തമാക്കിയിരുന്നു.

Exit mobile version