‘പ്രിയപ്പെട്ട രാഹുല്‍ജീ, താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും പതിനഞ്ച് മിനിട്ട് മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കൂ’; വിദ്യഭ്യാസമന്ത്രി

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ താങ്കളൊന്ന് കാണൂ എന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളില്‍ ഞങ്ങളുടെ കുട്ടികള്‍ പഠനം നടത്തുന്നത് കണ്ടറിയൂയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ എന്ന ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ താങ്കളൊന്ന് കാണൂ എന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളില്‍ ഞങ്ങളുടെ കുട്ടികള്‍ പഠനം നടത്തുന്നത് കണ്ടറിയൂയെന്നും മന്ത്രി പറഞ്ഞു.

പ്രിയപ്പെട്ട രാഹുല്‍ജീ, താങ്കള്‍ തിരക്കിലാണ് എന്നറിയാം. എങ്കിലും താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ താങ്കളെ ആദരപൂര്‍വം ക്ഷണിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രൈമറി വിദ്യാലയങ്ങളില്‍ പീനോത്സവം നടന്നു വരികയാണ്. താങ്കള്‍ക്ക് പീനോത്സവത്തില്‍ പങ്കാളിയായി ഞങ്ങളുടെ കുട്ടികള്‍ ആര്‍ജിച്ച ശേഷികളും അറിവുകളും നേരില്‍ കണ്ട് മനസ്സിലാക്കാം.

‘കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷക്കാലത്തെ ചരിത്രം തിരുത്തി എഴുതി സ്‌കൂള്‍ പ്രവേശന ഗ്രാഫ് നിവര്‍ന്നു നിന്നത് ഈ ജനകീയാംഗീകാരത്തിനുള്ള മികച്ച തെളിവാണ്. മികവിന്റെ വര്‍ഷമായാണ് 2018-19 അക്കാദമിക വര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇതിനകം പുറത്തുവന്നിട്ടുള്ള പീന റിപ്പോര്‍ട്ടുകളെല്ലാം തെളിയിക്കുന്നത് നാം മികവിന്റെ വര്‍ഷത്തില്‍ തന്നെയാണെന്നാണ്. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച ജനതയുടെ മുഖത്ത് നോക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് ‘കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ?’ എന്നാണ്’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version