താന്‍ ഉദ്യോഗസ്ഥയെ വിരട്ടിയിട്ടില്ല, ചൈത്ര, ‘ദിസ് ഈസ് മൈ ഡ്യൂട്ടി’ എന്ന് പറഞ്ഞിട്ടുമില്ല… സംഭവസമയത്ത് താന്‍ വീട്ടിലായിരുന്നു, മനോരമ നടത്തിയത് വ്യാജ പ്രചരണം; പ്രാദേശികമായി നടന്ന വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയത് തികഞ്ഞ മര്യാദകേട്; ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: പ്രാദേശികമായി നടന്ന വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ലായിരുന്നു. തികഞ്ഞ മര്യാദകേടാണ് നടന്നതെന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. മാത്രമല്ല ആ പോലീസുദ്യോഗസ്ഥയെ ഞാന്‍ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം താന്‍ വീട്ടിലാണെന്നും കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നെന്നും ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം മനോരമ നടത്തിയത് വ്യാജ പ്രചരണമാണെന്നും നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താന്‍ തയ്യാറായ ഉദ്യോഗസ്ഥയെ ന്യായീകരിക്കാന്‍ വേണ്ടിയാണ് താനവരെ വിരട്ടിയതെന്ന് മാധ്യമം വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനാവൂര്‍ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

നിജസ്ഥിതി മനസ്സിലാക്കാതെ സി.പി.എം ന് എതിരായി കിട്ടുന്ന ഏത് വടിയുമെടുത്തടിക്കുന്ന മനോരമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഒരിക്കൽ കൂടി തെളിയുന്നു…
=======================================
പ്രാദേശികമായി നടന്നൊരു വിഷയത്തിൽ പ്രതിയെ പിടിക്കാൻ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണ്. ആ പോലീസുദ്യോഗസ്ഥയെ ഞാൻ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം അസുഖമായി കാരക്കോണം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഞാൻ വീട്ടിലാണ്. അതു കൊണ്ട് തന്നെ ഞാനവിടെ ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാൻ വേണ്ടിയാണ് മനോരമ ഞാനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ചാണ് വസ്തുതകൾക്ക് നിരക്കാത്ത ഈ വാർത്ത ചമച്ചിരിയ്ക്കുന്നത്. എന്നെ കുറിച്ചൊരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ എന്നൊടൊന്ന് ചോദിച്ച് നിജസ്ഥിതി മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ പുലർത്തിയില്ല. സി.പി.ഐ.എം ന് നേർക്കുള്ള അവരുടെ പത്രധർമ്മത്തിന്റെ രീതി ഇതാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താമെന്നും പാർട്ടിയുടെ ശോഭ കെടുത്താൻ സാധിക്കുമെന്നും മനോരമ കരുതരുത്…

നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച്കൊണ്ട് നടത്തിയതാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥ ചെയ്യാൻ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഞങ്ങൾ പെടുത്തിയിട്ടുണ്ട്. ആവശ്യമായ കർശന നടപടി ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മനോരമ സ്ഥിരമായി സി.പി.ഐ(എം) ന് എതിരായി നടത്തുന്ന കലാപരിപാടി ഇവിടെയും നടത്തിയിരിക്കുകയാണ്. ഏതെങ്കിലും സോഴ്സിൽ നിന്ന് ലഭിക്കുന്ന തെറ്റായ സൂചനകൾ ഉപയോഗിച്ച് പാർട്ടിയെ തരം താഴ്ത്താനും ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നൽകാനും മുതലാളിത്ത മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള തരംതാണ വാർത്താ നിർമിതി മാത്രമാണ് ഇത്. ഇത്തരം വ്യാജ വാർത്താ നിർമിതികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു…

Exit mobile version