മര്‍ദ്ദനത്തിനു പിന്നാലെ വീടിന് മുന്‍പില്‍ ചാണക വെള്ളം ഒഴിച്ചു; സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍എസ്എസ് ആക്രമണം

പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം. മര്‍ദ്ദനത്തിനു പിന്നാലെ വീടിന് മുന്‍പില്‍ ചാണക വെള്ളം ഒഴിച്ചുവെന്നും പ്രിയനന്ദനന്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. സംഭവം വിവാദത്തിലേയ്ക്ക് വഴിവെയ്ക്കുകയും ചെയ്തു. എന്നാല്‍ കുറിപ്പില്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹം അപ്പോഴും വെളിപ്പെടുത്തിയിരുന്നു.

പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തിയത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ എന്ന സിനിമ, വെളിച്ചം കാണില്ലെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

Exit mobile version