2006ലെ കോഴിക്കോട് ഇരട്ട സ്‌ഫോടനം; രണ്ടാം പ്രതിയെ ഡല്‍ഹിയില്‍ എന്‍ഐഎ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: 2006ല്‍ നാടിനെ നടുക്കി കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡില്‍ ഇരട്ട സ്‌ഫോടനം നടത്തിയ കേസിലെ രണ്ടാം പ്രതിയെ എന്‍ഐഎ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസ്ഹറാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. കഴിഞ്ഞ 12 വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു അസ്ഹര്‍ എന്നാണ് അന്വേശഷണ വിഭാഗം പറയുന്നത്. കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ ആണ്.

ഏറെ വിവാദവും രാജ്യാന്തരത്തില്‍ തന്നെ പേരുകേട്ട മാറാട് കലാപ കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതിനെ ചൊല്ലി 2006 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും സമീപത്തുള്ള മോഫ്യൂസല്‍ ബസ്റ്റാന്റിലും ഇവരുടെ സംഘം സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളഎ കിട്ടാത്തതിനെ തുടര്‍ന്ന് 2009 ലാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ പിടിയിലായ തടിയന്റവിട നസീറിനെയും ഷഫാസിനെയും 2011 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെയാണ് മുഹമ്മദ് അസ്ഹര്‍ വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലായത്. ശേഷം ഇയാളെ എന്‍ഐഎ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി കൊച്ചിയിലെത്തിക്കും.

Exit mobile version