തൃശ്ശൂരില്‍ എഎന്‍ രാധാകൃഷ്ണനോ, കെ സുരേന്ദ്രനോ..! തെരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപിക്കകത്ത് പൊട്ടിത്തെറി

തൃശ്ശൂര്‍: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപിയ്ക്കകത്ത് തര്‍ക്കം രൂക്ഷമാകുന്നു. തൃശ്ശൂര്‍ സീറ്റ് ആര്‍ക്കു നല്‍കണമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. എഎന്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പികെ കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി വി മുരളീധര വിഭാഗവും രംഗത്തുണ്ട്.

ബിജെപി സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം മുറുകുന്നത്. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എഎന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി മുരളീധര പക്ഷവും ആവശ്യമുന്നയിക്കുന്നു.

പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയ്ക്കുവേണ്ടി എംടി രമേശ് തുടങ്ങിയവരും രംഗത്തുണ്ട്. ആരെ നിര്‍ദേശിച്ചാലും ആര്‍എസ്എസ് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന കാര്യമാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.

അതേസമയം ബിഡിജെഎസിന് തൃശ്ശൂരും പത്തനംതിട്ടയും നല്‍കുന്നത് മണ്ടത്തരമെണെന്ന നിലപാടും നേതാക്കള്‍ക്കിടയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ ബിഡിജെഎസ് മത്സരിച്ച രണ്ടു സീറ്റുകളിലും വലിയ തോതിലുള്ള ചലനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version