രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദനം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പോത്തന്‍കോട്: രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അംഗനവാടി ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ താത്ക്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിട്ടു. ജോലിയില്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്ന കാരണത്താലാണ് ആയ കൃഷ്ണമ്മയെ പിരിച്ചുവിട്ടത്.

കുട്ടി ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞിനെ അടിച്ചത്. കുഞ്ഞിന്റെ കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്.

പ്രോഗ്രാം ഓഫീസറുടെയും സൂപ്പര്‍വൈസര്‍ എസ് ആശയുടെയും രക്ഷാകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപിക കുറ്റം ഏറ്റുപറയുകയായിരുന്നു. അധ്യാപിക ഷീലയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായി എസ്‌ഐ അജയന്‍ അറിയിച്ചു.

Exit mobile version