രണ്ടേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിന് അങ്കണവാടിയില്‍ ക്രൂരമര്‍ദ്ദനം; കൈപൊട്ടി ചോരപൊടിഞ്ഞ നിലയില്‍; കാലുകളിലും നിറയെ പാടുകള്‍; കൈമലര്‍ത്തി അധ്യാപികയും ആയയും

അങ്കണവാടിയില്‍ വെച്ച് പിഞ്ചുകുഞ്ഞിനോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത.

പോത്തന്‍കോട്: അങ്കണവാടിയില്‍ വെച്ച് പിഞ്ചുകുഞ്ഞിനോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത. രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ അങ്കണവാടിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മുരുംക്കുംപുഴ സ്വദേശിയുടെ കുട്ടിക്കാണ് മര്‍ദനമേറ്റത്. ഇതു സംബന്ധിച്ച് കോഴിമട മണിയന്‍വിളാകം 126-ാം അങ്കണവാടിയിലെ അധ്യാപികയ്ക്കും ആയയ്ക്കുമെതിരെ കുടുംബം പഞ്ചായത്തില്‍ പരാതി നല്‍കി. കഴിഞ്ഞ 16നാണ് സംഭവം. അംഗനവാടിയില്‍ നിന്നും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന കുട്ടിയുടെ കൈ പൊട്ടി ചോര പൊടിഞ്ഞ നിലയിലായിരുന്നു. കാലില്‍ വടികൊണ്ട് അടിച്ച പാടുകളും ഉണ്ടായിരുന്നു. ആശങ്കയിലായ ബന്ധുക്കള്‍ അധ്യാപികയോടും ആയയോടും വിവരം തിരക്കിയെങ്കിലും അവര്‍ അറിയില്ലെന്നാണ് പറഞ്ഞത്.

കുട്ടികള്‍ ആരെങ്കിലും ആയിരിക്കുമെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു മാസം മുന്‍പ്, അധ്യാപിക വീട്ടിലെത്തി നിര്‍ബന്ധിച്ചതിനത്തുടര്‍ന്നാണ് കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ത്തതെന്ന് പിതാവ് പറയുന്നു. അങ്കണവാടി അധ്യാപികയെയും ആയയേയും കുട്ടിയുടെ രക്ഷാകര്‍ത്താക്കളെയും വാര്‍ഡംഗത്തെയും തുടങ്ങി ബന്ധപ്പെട്ട എല്ലാവരെയും ഇന്ന് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും നടപടി സ്വീകരിക്കുമെന്നും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആശ അറിയിച്ചിട്ടുണ്ട്.

Exit mobile version