‘സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയാണ് ജീവന്‍ നിലനിര്‍ത്തിയത്’: വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് മന്ത്രി സജി ചെറിയാന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്.

സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.

കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലിലാണെന്നും വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു. വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തത്?. വീണ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തത്.

വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version