ആലപ്പാട്: സമരക്കാരുമായി വ്യവസായ മന്ത്രി നാളെ ചര്‍ച്ച നടത്തും

സീ വാഷിംങ് താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തു തീര്‍ക്കാന്‍ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍. സീ വാഷിംങ് താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സമരക്കാരുമായി വ്യവസായ മന്ത്രി നാളെ ചര്‍ച്ച നടത്തും.

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംങ്ങ് കാരണം കടല്‍ കയറി എന്നത് വസ്തുതയാണെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സീ വാഷിംങ്ങ് നിര്‍ത്തി വെയ്ക്കാമെന്നും, ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. സമരസമിതിയുമായി ചര്‍ച്ചക്കില്ലെന്ന മുന്‍ നിലപാടിലും സര്‍ക്കാര്‍ അയവ് വരുത്തി. വ്യവസായ മന്ത്രി നാളെ സമരക്കാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടങ്ങുന്ന മോണിറ്ററിംങ്ങ് സമിതി രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യവസായമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

Exit mobile version