ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കാനാകില്ല; പ്രതിഷേധക്കാര്‍ സര്‍ക്കാരുമായി സഹകരിക്കണം; ഇപി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കാന്‍ ആകില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍. കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണ്. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു

ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ആലപ്പാട്ടെ തൊഴിലാളികള്‍ ഖനനം നടത്തണമെന്നാവശ്യമാണ് മുന്നോട്ട് വെക്കുന്നത്. തൊഴിലാളികള്‍ക്കോ നാട്ടുകാര്‍ക്കോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വിദഗ്ദരെ വെച്ച് ശാസ്ത്രീയമായി പരിശോധന നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നായിരുന്നു സര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുവരുന്നത് വരെ സീ വാഷിങ് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ സമരം നിര്‍ത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയില്‍ സമരസമിതി ആവര്‍ത്തിച്ചിരുന്നു. ഖനനം പൂര്‍ണ്ണമായും നിര്‍ത്താനാവില്ലെന്നും സീ വാഷ് മാത്രം നിര്‍ത്താമെന്നുമായിരുന്നു സര്‍ക്കാര്‍ സമരസമിതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഖനനം നിര്‍ത്തണമെന്ന ഉറച്ച നിലപാട് തുടരുകയാണ് ആലപ്പാട് സമരമസമിതി.

Exit mobile version