മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു മരിച്ചു; ഉറ്റ സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികള്‍ കടലില്‍ അലഞ്ഞത് ഒന്നര ദിവസം!

ഏറ്റവും അടുത്ത തുറമുഖം തമിഴ്‌നാട്ടിലെ പട്ടണമാണെന്നതിനാല്‍ അവിടെ എത്തിച്ചുവെങ്കിലും സംഭവം നടന്നതു കേരള അതിര്‍ത്തിയിലാണെന്ന പേരില്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.

കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികള്‍ കടലില്‍ ഒന്നരദിവസത്തോളം അലഞ്ഞു. കൊല്ലം നീണ്ടകര ഹൈവേ ഭവനില്‍ ആന്റണിയാണ് ബോട്ടില്‍ നിന്നു കടലില്‍ വീണു മരിച്ചത്. അതിര്‍ത്തി പ്രശ്‌നം ഉയര്‍ന്നതാണ് ഇവരുടെ ദുരിതത്തിന് ഇടയാക്കിയത്. ഉന്നത ഇടപെടലുകളെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

ഏറ്റവും അടുത്ത തുറമുഖം തമിഴ്‌നാട്ടിലെ പട്ടണമാണെന്നതിനാല്‍ അവിടെ എത്തിച്ചുവെങ്കിലും സംഭവം നടന്നതു കേരള അതിര്‍ത്തിയിലാണെന്ന പേരില്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിഴിഞ്ഞത്തെ തീരദേശ പോലീസ് അതിര്‍ത്തി പ്രശ്‌നമുന്നയിച്ചത് വീണ്ടും ഇവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ ഉന്നതതല ഇടപെടലിനെത്തുടര്‍ന്നു മൃതദേഹമടങ്ങിയ ബോട്ട് ഇന്നലെ ഉച്ചയോടെയാണു വിഴിഞ്ഞം പഴയ വാര്‍ഫിലെത്തിയത്.

തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ആന്റണിയുള്‍പ്പെടെ 10 അംഗ മത്സ്യത്തൊഴിഴാളി സംഘം തമിഴ്‌നാട് ബോട്ടായ ‘ജെഹോ’യില്‍ 10നാണു കൊച്ചി തോപ്പുംപടിയില്‍ നിന്നു കടലില്‍ പോയത്. 11നു പുലര്‍ച്ചെ മൂന്നിനോടടുത്ത് ആന്റണി കടലിലേക്ക് വീഴുന്നതു ആ ബോട്ട് ഓടിച്ചിരുന്ന ആന്റണിയുടെ ബന്ധു കൂടിയായ സേവ്യര്‍ കണ്ടു.

ഉടനെ ബോട്ട് നിയന്ത്രിച്ചു നിര്‍ത്തി സേവ്യര്‍ കടലിലേക്ക് എടുത്തു ചാടി. ഉറക്കത്തിലായിരുന്ന മറ്റുള്ളവര്‍ ശബ്ദം കേട്ട് ഉണരുകയും മുങ്ങിത്താഴുന്ന ആന്റണിയെ ബോട്ടിലേക്ക് കയറ്റുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോട്ടിന്റെ ഡെക്ക് ഭാഗത്ത് വലയ്ക്കു മുകളിലായി കിടന്നുറങ്ങിയ ആന്റണി പ്രാഥമികാവശ്യ നിര്‍വഹണത്തിനോ മറ്റോ ബോട്ടിന്റെ അരികില്‍ എത്തിയപ്പോള്‍ വീണതാകാമെന്നാണ് അനുമാനമെന്നു തീരദേശ പോലീസ് പറഞ്ഞു.

Exit mobile version