പൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി; കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചു നടത്തിയ തെരച്ചിലില്‍

മലപ്പുറം: പൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സഹപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പാലപ്പെട്ടി മേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നാസര്‍,കുഞ്ഞാന്‍ബവു, മുനവീര്‍,സുബൈര്‍, ഷബീര്‍, എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് കണ്ടെത്തിയത്.

പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ മഹാലക്ഷ്മി എന്ന ബോട്ട് ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പെട്ടത്. ഉള്‍ക്കടലില്‍ വച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. ബോട്ടില്‍ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര്‍ ബന്ധുക്കളെ പുലര്‍ച്ചെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും നേവിയും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.

തുടര്‍ന്ന് പൊന്നാനിയിലെ തന്നെ മത്സ്യത്തൊഴിലാളികള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇവരോട് ആദ്യം കടലിലേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ അഭ്യര്‍ത്ഥന മാനിച്ച് അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്ന് എട്ട് വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി പുറപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

Exit mobile version