‘ ഞങ്ങളുടെ ഉമ്മയെ കൊന്ന ഉപ്പയെ വെറുതെ വിടരുത്, കൊലക്കയര്‍ നല്‍കണം’ ; തെളിവെടുപ്പിനിടെ വിങ്ങിപ്പൊട്ടി മക്കള്‍

പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്നാണ് കണ്ണീരോടെ മക്കള്‍ പറഞ്ഞത്.

മലപ്പുറം: പൊന്നാനിയില്‍ സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. സംഭവ സമയം സങ്കടം താങ്ങാനാവാതെ നോക്കി നില്‍ക്കുകയായിരുന്നു ഇവരുടെ മക്കള്‍. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്നാണ് കണ്ണീരോടെ മക്കള്‍ പറഞ്ഞത്.

സുലൈഖ കൊലക്കേസില്‍ ഭര്‍ത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം.

നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വന്‍പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. അതേസമയം, കനത്ത ശിക്ഷ നല്‍കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് യൂനുസ് കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ ഓടിക്കൂടിയ നാട്ടുകാര്‍ സുലൈഖയെ പൊന്നാനി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version