ആലപ്പാട് സമരം; ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ല! നിലപാട് കടുപ്പിച്ച് സമര സമിതി

ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും, മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളതെന്നും സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞു.

കൊല്ലം: കരിമണല്‍ ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ആലപ്പാട് സമരസമിതി. സര്‍ക്കാര്‍ ആലപ്പാടെ ജനത്തെ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും, മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളതെന്നും സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞു.

തികച്ചും ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇനിയും ഖനനം തുടരരുതെന്ന് സമിതി ആവശ്യപ്പെടുന്നത്. വളരെ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സമരത്തോട് ഇതുവരെ സ്വീകരിച്ചുവന്നത്. കായലിനും കടലിനും ഇടയില്‍ മണല്‍ ബണ്ടുപോലെയാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ അശാസ്ത്രീയമായുള്ള ഈ ഖനനം താങ്ങാനുള്ള ശക്തി ഈ ഭൂമിക്ക് ഇല്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

മണല്‍ കൊണ്ടുപോയ കായലിനു കിഴക്കുവശത്തുള്ള പ്രദേശത്ത് ഉപ്പുവെള്ളം കയറുമെന്ന യാഥാര്‍ത്ഥ്യം കൂടി സമരസമിതിക്കു മുമ്പിലുണ്ട്. ഇത് കേവലം ആലപ്പാടിന്റെ മാത്രം പ്രതിരോധമല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version