ഹരിയാനയില്‍ മലയാളി കുടുംബം മരിച്ചനിലയില്‍; മരിച്ചത് മൂന്ന് സഹോദരിമാരും സഹോദരനും; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം;ദുരൂഹത

ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലുപേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മീന മാത്യു, ഇരട്ട സഹോദരികളായ നീന, ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്. 32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്.

ഇവരാരും വിവാഹം കഴിച്ചിട്ടില്ല. ഇവര്‍ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്.

ഫഌറ്റില്‍ നിന്ന് ദുര്‍ഗന്ധംവമിച്ചതിനെ തുടര്‍ന്ന് കെട്ടിട ഉടമ പോലീസില്‍ അറിയിച്ചു. രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്നും സഹോദരന്റെയും മാതാപിതാക്കളുടെയും മരണം തളര്‍ത്തിയെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.

Exit mobile version