സാങ്കേതിക തകരാര്‍; റഷ്യന്‍ നിര്‍മ്മിത എഎന്‍ ചരക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു!

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരമൊരു വിമാനം ഇറങ്ങുന്നത് ആദ്യമായിട്ടാണ്. വോള്‍ഗാ നെപ്പര്‍ എയര്‍ലൈന്‍ കമ്പനിയുടെ ഈ വിമാനം ലോകത്തെ ചരക്കുവിമാനങ്ങളില്‍ വലിപ്പത്തില്‍ നാലാമനാണ്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ എയര്‍പോര്‍ട്ടില്‍ ഒരു പടുകൂറ്റന്‍ വിമാനം ലാന്‍ഡ് ചെയ്യ്തു. റഷ്യന്‍ നിര്‍മ്മിത എഎന്‍ 124 എന്ന് വിമാനമാണ് ലാന്‍ഡ് ചെയ്യ്തത്. ചെന്നൈയില്‍നിന്ന് മൗറീഷ്യസിലേക്കു പറക്കുകയായിരുന്നു എഎന്‍124 ചരക്ക് വിമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരമൊരു വിമാനം ഇറങ്ങുന്നത് ആദ്യമായിട്ടാണ്.
വോള്‍ഗാ നെപ്പര്‍ എയര്‍ലൈന്‍ കമ്പനിയുടെ ഈ വിമാനം ലോകത്തെ ചരക്കുവിമാനങ്ങളില്‍ വലിപ്പത്തില്‍ നാലാമനാണ്. ചെന്നൈയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഏതാനും മിനിട്ടുകള്‍ക്ക് ശേഷം പൈലറ്റിന് എന്തോ ഒരു സംശയം. കോക്പിറ്റിലെ സോഫ്റ്റ് വേര്‍ സംവിധാനം തകരാറിലായതുപോലെ. കാറ്റിന്റെ ഗതിയും ശക്തിയും അത്ര വ്യക്തമാകുന്നില്ല. 20 വര്‍ഷത്തോളമായി ഈ വിമാനം പറത്തുന്ന പൈലറ്റ് അലക്‌സിക്ക് വിമാനത്തിലെ നേരിയ പിഴവു പോലും മനസിലാക്കാന്‍ സാധിക്കും.

ഈ സമയം 35000 അടി ഉയരെ തിരുവനന്തപുരത്തെ കടിലിനു മുകളിലായിരുന്ന ചരക്ക് വിമാനം. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നു വ്യക്തമാക്കി ഇറങ്ങാനുള്ള അനുമതി ചോദിച്ചു. റഡാര്‍ സംവിധാനത്തിലൂടെ കോഡ് എഫ് വിമാനമാണെന്ന് ഉറപ്പു വരുത്തിയ എടിസി അധികൃതര്‍ ഇറങ്ങാനുള്ള അനുമതിയും നല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 7.20-ന് ആ കൂറ്റന്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നത്. ചിറകുകള്‍ക്ക് 73 മീറ്ററോളം വീതിയും അടുക്കള ഉള്‍പ്പെടെയുള്ള സൌകര്യങ്ങളുമുള്ള വിമാനം റണ്‍വേ നിറഞ്ഞുനില്‍ക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. എട്ടോളം ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വ്യോമസേനയുടെ ശംഖുംമുഖത്തുള്ള ടെക്നിക്കല്‍ ഏരിയായിലെ പാര്‍ക്കിങ്ങിലേക്കു ചരക്ക് വിമാനം മാറ്റി. പിന്നീട് വിമാനത്താവള അധികൃതരും എയര്‍ട്രാഫിക് കണ്‍ട്രോള്‍ അധികൃതരുമെത്തി പരിശോധിച്ച ശേഷം പ്രശ്‌നം പരിഹരിച്ചു. ഒടുവില്‍ ഇന്ധനവും നിറച്ച് ബുധനാഴ്ച രാത്രി 9.30-നാണ് ഈ റഷ്യന്‍ ചരക്ക് വിമാനം മൗറീഷ്യസിലേക്ക് പറക്കുന്നത്.

Exit mobile version