കോഴിക്കോട് ആളുമാറി വോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെരുവയലില്‍ ഹോം വോട്ടിങിനിടെ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്.

ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

also read:രാഹുല്‍ഗാന്ധിക്ക് കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് ഗതികേട്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി വയനാട് ഡിസിസി ജനറല്‍സെക്രട്ടറി

പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91-കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്കിയത്. ഈ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി.

Exit mobile version