തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയായ അഞ്ജനയ്ക്ക് എതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ജനയ്‌ക്കെതിരെ ജുവെനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസിൽ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ഏഴ് വയസുകാരനാണ് രണ്ടാനച്ഛനിൽ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതായും പരാതിയിൽ പറയുന്നു.
രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുമ്പോൾ അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ എടുത്തതും ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയതും. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിച്ചിരുന്നു.
കുട്ടിയുടെ അടി വയറ്റിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. കുട്ടി ചിരിച്ചതിന് നായയെ കെട്ടുന്ന ബെൽറ്റുകൊണ്ടും ചങ്ങല കൊണ്ടും മർദിച്ചുവെന്നും പോലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനിൽ കെട്ടിതൂക്കിയതായും പരാതിയുണ്ട്.