പ്രസവ ശേഷം അസ്വസ്ഥത: ചികിത്സയിലിരിക്കെ യുവതി മരിച്ചു, ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കള്‍

തൃശ്ശൂര്‍: പ്രസവ ശേഷം അതീവ ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടില്‍ അഷിമോന്റെ ഭാര്യ കാര്‍ത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാര്‍ച്ച് 25-നാണ് കാര്‍ത്തിക കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആശുപത്രിയില്‍ തുടരുകയായിരുന്ന യുവതിയ്ക്ക് നാല് ദിവസങ്ങള്‍ക്ക് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്‌കാനിങിന് വിധേയയാക്കിയത്. സ്‌കാനിങില്‍ ഗുരുതര പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ സ്‌കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. എന്നാല്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കുഞ്ഞ് സുരക്ഷിതയാണ്. കാര്‍ത്തികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടില്‍ കൊണ്ടുവന്നു സംസ്‌കരിക്കും.

Exit mobile version