പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തത്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്.

സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അനിതയെ പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം കൂടിയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ ചിറ്റൂരിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുഞ്ഞും മരിച്ചു. സ്‌കാനിങ്ങില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനിതയുടെ ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. അമിത രക്തസ്രാവമാണ് അമ്മയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോക്ടര്‍ അപ്പുകുട്ടനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version