സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ല: സുരേഷ് ഗോപിയോട് കെ മുരളീധരന്‍

തൃശ്ശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിച്ച് തൃശ്ശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

സ്ഥാനാര്‍ഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്. കേരളത്തില്‍ രണ്ടു പേര്‍ക്കാണ് സമനില തെറ്റിയത്, ഒന്ന് പിണറായിയ്ക്ക് രണ്ട് ബിജെപിക്ക് എന്നും അദ്ദേഹം പറഞ്ഞു.

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരന്‍ ജനകീയ നേതാവാണ്. കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കണോ എന്ന് ബിജെപി നേതാക്കള്‍ പറയട്ടെ. ശവകുടീര സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. അവിടേയ്ക്ക് കടന്നു കയറില്ല. പാര്‍ട്ടിനേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Exit mobile version