ചായ വില്‍പ്പനയ്ക്കിടെ ഓടുന്ന ഇന്റര്‍സിറ്റിക്ക് അടിയിലേക്ക്: മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി ജീവിതത്തിലേക്കെത്തി ഷറഫുദ്ദീന്‍

കണ്ണൂര്‍: പ്ലാറ്റ്‌ഫോമില്‍ നിന്നും ഓടുന്ന ട്രെയിനിന് അടിയിലേക്ക് വീണ ചായ വില്‍പ്പക്കാരന്
അത്ഭുത രക്ഷ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഷറഫുദ്ദീന്‍ എന്ന ചായ വില്‍പ്പനക്കാരനാണ് മരണത്തെ മുഖാമുഖം കണ്ടത്.

ഓടിക്കൊണ്ടിരിക്കുന്ന മംഗ്ലൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്ക് അടിയിലേക്കാണ് ഷറഫുദ്ദീന്‍ അബദ്ധത്തില്‍ വീണത്. ചായ വില്‍പ്പന നടത്തുന്നതിനിടെ പ്ലാറ്റ്‌ഫോമിലെ ഇളക്കിടന്ന ടൈലില്‍ തടഞ്ഞ് ഷറഫുദ്ദീന്‍ ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടുന്ന ട്രെയിനിന് അടിയിലേക്ക് ഒരാള്‍ വീഴുന്നത് കണ്ട് റെയില്‍വേ ഉദ്യോഗസ്ഥരും പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരും ഞെട്ടി. അവര്‍ ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ അതിവേഗത്തില്‍ പാഞ്ഞു. എല്ലാവരും ഞെട്ടലോടെ നില്‍ക്കുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ നിന്നും ഒരു പരുക്കുമില്ലാതെ ഷറഫുദ്ദീന്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ച് മുകളിലേക്ക് കയറി. കണ്ണടച്ചുതുറക്കും മുന്‍പ് എല്ലാം സംഭവിച്ചു. ഷറഫുദ്ദീന്‍ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതോടെ വലിയൊരു ദുരന്തമൊഴിഞ്ഞ ആശ്വാസത്തിലായി റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവര്‍.

അപകടത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യലിടത്ത് വൈറലായിരുന്നു. നടുക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഷറഫുദ്ദീന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും താഴെ വീണതോടെ അനങ്ങരുത്, അവിടെ കിടക്കക്കണമെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ട്രെയിനിന്റെ ശബ്ദത്തില്‍ അതൊന്നും കേട്ടില്ല.
തന്റെ ഉള്ളിലെ തോന്നലില്‍ എഴുന്നേറ്റ് പോരുകയായിരുന്നു. ശരിയാണോ തെറ്റാണോ എന്നൊന്നും ചിന്തിച്ചില്ല, എഴുന്നേറ്റ് പോന്നു. ഷറഫുദ്ദീന്റെ അസാമാന്യ ധൈര്യത്തിന് കൈയ്യടിയ്ക്കുകയാണ് എല്ലാവരും.

Exit mobile version