‘നീ പറ! ബസിലെ സൗമ്യ ആരാ…? പുഷ്‌ക്കരാ, നീ ഗംഭീരാ’ കളക്ടര്‍ ബ്രോയുടെ മനസും കൈയ്യടക്കി ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക്; നന്ദി പറഞ്ഞ് യുവാവും

വീഡിയോ നമ്മുടെ കളക്ടര്‍ ബ്രോയെയും ഏറെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു.

കൊച്ചി: വ്യത്യസ്തതയുണ്ടോ മലയാളികള്‍ എന്നും ഇടംനെഞ്ചിലേറ്റും. പഴയതിനെ പുതിയതാക്കുമ്പോള്‍ അതിലൊരു വ്യത്യസ്ത കൊണ്ടുവരാന്‍ സാധിക്കുമ്പോള്‍ അവിടെ വിജയവും ഉണ്ടാകുന്നു. അത്തരത്തിലൊരു വ്യത്യസ്ത വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കി വരികള്‍ ചിരിപ്പിക്കുന്നതാക്കി ആല്‍വിന്‍ ഇമ്മട്ടി അവതരിപ്പിച്ചത്. ‘നീ പറ! ബസിലെ സൗമ്യ ആരാ..? പുഷ്‌ക്കരാ… നീ ഗംഭീരാ.. നീ പറ’ എന്നായിരുന്നു വരികള്‍. നിമിഷങ്ങള്‍ക്കകം സംഭവം വൈറലായി.

വീഡിയോ നമ്മുടെ കളക്ടര്‍ ബ്രോയെയും ഏറെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തു. സംഭവം സമകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു തട്ടു തട്ടുകയും ചെയ്തു. വീഡിയോ ചെയ്ത ആല്‍വിന്‍ ഇമ്മട്ടി ഫ്‌ലോളോറിഡയില്‍ കോറല്‍ സ്പ്രിങ്സിലാണ് താമസം, ഇരുപത്തിരണ്ടുകാരനായ ആല്‍വിന്‍ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിയാണ്.

പ്രശാന്ത് നായര്‍ ഐഎഎസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ആല്‍വിന്‍ കമന്റും ചെയ്തു. ‘കലക്ടര്‍ സാറേ, മുകളില്‍ കാണുന്ന വിഡിയോയിലെ കക്ഷി ഞാനാണ്. ഞാന്‍ ചെയ്ത ഈ വിഡിയോ ഷെയര്‍ ചെയ്തതില്‍ ഒരുപാട് നന്ദി. ഇതിന്റെ വരികള്‍ എഴുതിയ ഒറിജിനല്‍ കക്ഷി ആരാണെന്ന് അറിയില്ല. ടിക്ക് ടോക്കില്‍ കണ്ടപ്പോള്‍ അതുപോലെ ചെയ്‌തെന്നെ ഉള്ളൂ, ആ വ്യക്തി ആരായാലും എന്റെ നന്ദി അറിയിക്കുന്നു’ ആല്‍വിന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിളിച്ചതാരായാലും ഹര്‍ത്താല്‍ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലര്‍ക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങള്‍ കാണുന്നു, സഹിക്കുന്നു. നിര്‍ബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന ബഹളങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവന്‍ നമ്മുടെ കണ്ണില്‍ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിര്‍ബന്ധിത ഹര്‍ത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അസംഘടിതരാണ്. അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തല്‍ യോജന തുടങ്ങുകയായി. ഈ പാവങ്ങള്‍ പറയുന്നത് ജീവിക്കാന്‍ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

– ബ്രോസ്വാമി

Exit mobile version