രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയുടെ ഉദ്ദേശ്യം ലൈംഗിക കുറ്റകൃത്യം; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേന്ന്

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലത്ത് പിടിയിലായ പ്രതി തിരുവനന്തപുരം വര്‍ക്കലയിലെ ഇടവ സ്വദേശി ഹസന്‍ കുട്ടി (47). പ്രതിയുടെ ലക്ഷ്യം ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്ന് പോലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോള്‍ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാള്‍ മുമ്പും പോക്സോ കേസില്‍ പ്രതിയാണ്. പേട്ടയിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുള്ള ദിവസമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. നേരത്തെ പത്തിലധികം കേസുകളിലാണ് ഇയാള്‍ പ്രതിയായിരുന്നത്.

ബ്രഹ്‌മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. പുതപ്പുകൊണ്ട് മൂടി ഒരാള്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്ന് അടക്കമുള്ള വിവരങ്ങള്‍ വ്യക്തമായത്

രണ്ടാഴ്ച മുമ്പാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയും ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍ മോഷണശ്രമത്തിന്റെ ഭാഗമല്ലെന്ന് അന്നേ പോലീസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണമോ വിലകൂടിയ ആഭരണങ്ങളോ ഒന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ നിര്‍ജലീകരണം സംഭവിച്ച് തീരെ അവശയായ നിലയിലായിരുന്നു കുട്ടി.

Exit mobile version