കടുത്ത ശ്വാസതടസം: കൊച്ചിയിലെ 55 കാരന്റെ ശ്വാസകോശത്തില്‍ നിന്നും പാറ്റയെ പുറത്തെടുത്തു

കൊച്ചി: കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയ പാറ്റയ്ക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ട്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് 55 കാരന്റെ ഇടത്തേ ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ നീക്കം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. ശ്വസന സംബന്ധിയായ തകരാറുള്ള രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായി കഴുത്ത് തുളച്ച ഇട്ടിരുന്ന ട്യൂബിലൂടെയാവും പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം.

ശ്വാസനാളിയില്‍ എന്തോ കയറിപ്പോയെന്ന് 55 കാരന് തോന്നുകയും പിന്നാലെ ശ്വാസതടസം രൂക്ഷമാവുകയും ചെയ്തതോടെ എക്‌സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കാണാന്‍ സാധിച്ചില്ല. പിന്നാലെയാണ് ഇഎന്‍ടി വിഭാഗം ബ്രോങ്കോസ്പി നടത്തിയതും ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തിയതും. ഇതോടെയാണ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തിലെ മെഡിക്കല്‍ സംഘം രോഗിയെ പരിശോധിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തില്‍ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളില്‍ പൊടിയാന്‍ തുടങ്ങുന്ന അവസ്ഥയിലായിരുന്നു പാറ്റയുണ്ടായിരുന്നത്.

ശ്വസന സഹായത്തിനായി ഇട്ട ട്യൂബ് അടയ്ക്കാന്‍ മറന്ന് പോവുകയോ മറ്റോ ചെയ്തതാവാം ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. 55 കാരന്‍ ആശുപത്രി വിട്ടതായും ഡോ ടിങ്കു ജോസഫ് അറിയിച്ചു.

Exit mobile version