ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഇന്ന്

50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുന്നതും യോഗം പരിഗണിക്കും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൌണ്‍സില്‍ തീരുമാനം ഇന്ന്. മന്ത്രിതല ഉപസമിതി ശുപാര്‍ശ, കൗണ്‍സില്‍ പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവും ചര്‍ച്ചക്കെത്തിയേക്കും. 50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുന്നതും യോഗം പരിഗണിക്കും..

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജി.എസ്.ടിയില്‍ നിന്ന് പ്രത്യേക ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൗണ്‍സില്‍ ഉപസമിതിയാണ് നിര്‍ദ്ദേശം തയ്യാറാക്കിയത്. സംസ്ഥാനത്ത് ജി.എസ്.ടിയില്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഒരു ശതമാനം വരെ സെസ് എര്‍പ്പെടുത്താമെന്നാണ് ഉപസമിതി നിര്‍ദേശം.

കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ എതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള വിദേശ വായ്പ പരിധി എത്രയെന്ന് നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന ആവശ്യവും ചര്‍ച്ചയാകും. ധന ഉത്തരവാദിത്ത ബില്ലിന് പുറമെയുള്ള വായ്പ ആയതിനാല്‍ കേന്ദ്രാനുമതി വേണം.

ജി.എസ്.ടി കൗണ്‍സില്‍ അനുവദിച്ചാല്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി 12 ല്‍ നിന്ന് 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചക്കെത്തിയേക്കും. ഇക്കാര്യത്തില്‍ കേരളം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവും ഉണ്ടായേക്കാം.

നിലവില്‍ 20 ലക്ഷം രൂപ വാര്‍ഷിക വിറ്റ് വരവുള്ളവയെയാണ് ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പരിധി 50 ലക്ഷമാക്കി ഉയര്‍ത്താന്‍ മന്ത്രിതല ഉപസമിതി നിര്‍ദ്ദേശമുണ്ട്. ഒന്നര കോടി രൂപ വരെ വിറ്റ് വരവുള്ള സംരഭങ്ങളുടെ നികുതി റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്ന ശുപാര്‍ശയിലും തീരുമാനം ഉണ്ടായേക്കാം.

Exit mobile version