ഒഎല്‍എക്‌സില്‍ ഐ ഫോണ്‍ വില്‍ക്കാന്‍ വച്ച് തട്ടിപ്പ്; പണം തട്ടിയെടുത്ത യുവാവിനെ തേടി സൈബര്‍ പോലീസ്

കോഴിക്കോട്: നാലായിരം രൂപയ്ക്ക് ഐ ഫോണ്‍ വില്‍ക്കാന്‍ വച്ച് ഓണ്‍ലൈനില്‍ തട്ടിപ്പ്. താമരശ്ശേരിയില്‍ താമസിക്കുന്ന അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സില്‍ ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

നാലായിരം രൂപയ്ക്ക് ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടാണ് താമരശ്ശേരി പരപ്പന്‍പൊയിലില്‍ താമസിക്കുന്ന അസം സ്വദേശി താല്‍പര്യം അറിയിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പരസ്യം നല്‍കിയത്. തെളിവായി ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും വാട്‌സ്ആപ് മുഖേന അയച്ചുകൊടുത്തു.

പണം നല്‍കിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഫോണ്‍ നല്‍കാമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച അസം സ്വദേശി ബാങ്ക് അക്കൗണ്ടിലേക്ക് നാലായിരം രൂപ കൈമാറി. ഇതിനുശേഷം ഒഎല്‍എക്‌സ് കമ്പനിയില്‍ നിന്നാണ് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചു. പഴയ ഫോണായതിനാല്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ 5100 രൂപ കൂടി ആവശ്യപ്പെട്ടു.

പിന്നീട് സംഘം അയിജുല്‍ ഖാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡിന്റെ ചിത്രങ്ങളും വാങ്ങി. തുടച്ചയായി ഒടിപി നമ്പരുകള്‍ മൊബൈലിലേക്ക് എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഒടിപി നമ്പര്‍ നല്‍കിയില്ലെങ്കില്‍ നേരത്തെ നല്‍കിയ പണം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അയിജുല്‍ ഖാന്‍ താമരശ്ശേരി പോലീസിനെ സമീപിച്ച് തട്ടിപ്പ് സംബന്ധിച്ച പരാതി നല്‍കി. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version