‘നന്മ ചെയ്യുന്നവരെ അംഗീകരിക്കേണ്ട, പക്ഷെ കുത്തി നോവിക്കരുത്’; മനുഷ്യത്വത്തിലൂടെ താരമായി മാറിയ ഡെലിവറിബോയിയുടെ അപേക്ഷ

ഒരു വൃദ്ധയ്ക്കും കൊച്ചുമകനും തുണയായി കഴിഞ്ഞ ദിവസം ഒരു ഡെലിവറി ബോയ് നന്മയുടെ പ്രതീകമായി മാറിയിരുന്നു. തൊടുപുഴയിലെ ഷംനാസ് എന്ന യുവാവായിരുന്നു ആ ഡെലിവറി ബോയ്. ഷംനാസിന്റെ കാരുണ്യമനസിന്റെ കഥ നിറഞ്ഞ കൈയ്യടികളോടെയാണ് സൈബര്‍ലോകം വരവേറ്റത്. നിരവധി പേരാണ് ഷംനാസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ഷംനാസിനെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കെട്ടുകഥ ഉണ്ടാക്കി കയ്യടി നേടാനുള്ള ശ്രമമെന്നുള്ള ആക്ഷേപവും ഷംനാസ് നേരിടുകയാണ്. ആ സഹായത്തെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും സന്ദേശങ്ങളും ലഭിക്കുന്നെന്നും ഷംനാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നിസ്സഹായയായ ഒരു അമ്മൂമ്മയുടെ കൊച്ചുമകന് ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ ആവശ്യമായ തുക സംഘടിപ്പിച്ചു നല്‍കിയാണ് ഡെലിവറി ബോയ് ആയ ഷംനാസ് താരമായത്.

അവനാല്‍ കഴിയുന്ന നന്മ ചെയ്യുമ്പോള്‍ അംഗീകരിക്കേണ്ട, പക്ഷെ അവരെ അതിന്റെ പേരില്‍ കുത്തി നോവിക്കരുത്- ഉദ്ദേശശുദ്ധിയെ സംശയത്തോടെ കാണുന്നതില്‍ ഏറെ ദുഖമുണ്ടെന്നും ഷംനാസ് കുറിച്ചു.

‘ലണ്ടനില്‍ ഉള്ള ഒരു ചേട്ടന്‍ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്‍ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ്. നിങ്ങളുടെ മുന്നില്‍ ആദ്യം കാണുന്ന സഹായം ആവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നല്‍കുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല. മറിച്ചു കടം നല്‍കുന്നതാണ്..’ ഷംനാസ് എഴുതുന്നു.

ഷംനാസിന്റെ കുറിപ്പിലേക്ക്:

”വളരെയധികം വിഷമത്തോടെ ആണ് ഇന്ന് ഈ പോസ്റ്റ് ഇടുന്നത് . ഇടണമോ എന്ന് കുറെ ചിന്തിച്ചതിനു ശേഷമാണു എഴുതുന്നത്…

കഴിഞ്ഞ ദിവസം ഡെലിവറി പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഫേസ്ബുക് വഴി കുറിച്ചിരുന്നു… സഹായം അഭ്യര്ഥിക്കുന്നവരുടെ മുന്നിൽ നിസ്വാർഥം സേവിക്കാൻ ഒരാൾ എങ്കിലും മുന്നോട്ടുവരണം എന്ന ആഗ്രഹത്തോടെ ഞാൻ ചെയ്ത പോസ്റ്റിനു പ്രതീക്ഷക്കുമപ്പുറമുള്ള റീച് ആണ് കിട്ടിയത്. അനേകായിരങ്ങൾ വായിച്ചു ഷെയർ ചെയ്തു ലൈക് ചെയ്തുഎ അനേകം ഗ്രൂപ്പുകളിൽ ചർച്ചകൾ വന്നു പല പേജുകളും അത് റീപോസ്റ് ചെയ്തു… അനേകായിരങ്ങൾ ഫേസ്ബുക് വഴി സ്നേഹം അറിയിച്ചു. മനസ്സിന് ഉണ്ടായ സന്ദോഷത്തിനു അതിരില്ലായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി എന്റെപോസ്റ്റിനു കമന്റായും എനിക്ക് പേർസണൽ മെസ്സേജ് ആയും വന്ന ചിലപരാമര്ശങ്ങള് മനസ്സിന് വല്ലാതെ വിഷമം നൽകുന്നതാണ്…. എന്റെ പോസ്റ്റിനുള്ള ചോദ്യങ്ങൾക്കു മറുപടി തരാൻ ഞാൻ ബാധ്യസ്ഥനുമാണ്

1 ആ അമ്മയുടെ പ്രായം:
എന്റെ മുന്നിൽ സഹായം ചോദിച്ച ആ അമ്മയുടെ പ്രായം എനിക്കറിയില്ല. ഒരു മധ്യവയസ്കയാകാം എന്ന് കരുതി എന്റെ അനുമാനത്തിനുള്ള ഒരു പ്രായമാണ് രണ്ടുപേർക്കും നൽകിയത്. ദുരുദ്ദേശപരമല്ലത്ത പോസ്റ്റ് ആയതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് psc question ചെയ്യുന്ന പോലെ മകന്റെ പ്രായവും അമ്മയുടെ പ്രായവുമൊന്നും ഞാൻ എഴുതി കൂട്ടിയില്ല

2 ) ഫോൺ വാങ്ങിയത്

തികച്ചും അഭിമാനിയാണ് അവർ എന്ന ഉത്തമ ബോധ്യം എനിക്കുള്ളത്കൊണ്ടാണ് ഞാൻ ആ ഫോൺ വാങ്ങിയത്. അല്ലാതെ അവർ ക്യാഷ് മേടിക്കില്ല. അവിടുണ്ടായിരുന്ന ഒരു മേലാളനും അവരെ തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിലാണ് അവരെ ഞാൻ കണ്ടത്.

3 ) ഞാൻ നേട്ടമുണ്ടാക്കുന്നു

എന്റെ പോസ്റ്റ് വായിച്ച അനേകായിരങ്ങളിൽ ധാരാളം ആളുകൾ എന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു. അനേകമാളുകൾ പണം ഓഫർ ചെയ്തു ലണ്ടനിൽ ഉള്ള ഒരു ചേട്ടൻ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ് നിങ്ങളുടെ മുന്നിൽ ആദ്യം കാണുന്ന സഹായം അവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നൽകുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല മറിച്ചു കടം നൽകുന്നതാണ്

4) അമ്മയും കൊച്ചുമോനും എന്നെ പറ്റിച്ചു എന്നുപറയുന്നവരോട്:

സാരമില്ല ചേട്ടന്മാരെ അവർ എന്നെ കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ 1500 രൂപയ്ക്കു തൊടുപുഴ ടൗണിൽ 5 സെന്റ് സ്ഥലമൊന്നും അവർ മേടിക്കാൻ പോകുന്നില്ല. അതിനുപുറമെ എനിക്കില്ലാത്ത വിഷമം നിങ്ങള്ക്ക് തോന്നേണ്ട ആവശ്യമുണ്ടോ

5) കെട്ടുകഥയും നോവലും കൊണ്ട് ഫേമസ് ആകാൻ ഇറങ്ങിയവൻ എന്ന് വിളിക്കുന്നവരോട്

ചേട്ടന്മാരെ അങ്ങിനെ നടന്നുവെന്ന് എനിക്കും ദൈവത്തിനുമറിയാം. പിന്നെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ. എന്നാലും നിങ്ങള്ക്ക് വേണമെങ്കിൽ നോക്കാൻ ഈ പോസ്റ്റിനു താഴെ എന്റെ sbi മെസ്സേജ് സ്ക്രീന്ഷോട് ഇട്ടിട്ടുണ്ട്… പിന്നെ പണ്ട് യാക്കോബിന്റെ കാലം മുതൽ ഉള്ളതാണല്ലോ ഈ സ്വന്തം കൂടയുള്ളവനെ ചവിട്ടുന്ന സ്വഭാവം . അതുകൊണ്ട് ഞാനത് കാര്യമാക്കുന്നില്ല..

എന്റെ കൂട്ടുകാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ നന്മ ചെയ്യുന്നോ ഇല്ലയോ എന്ന് കാര്യമാക്കണ്ട . ഒരാൾ അവനാൽ കഴിയുന്നത് ചെയ്യുമ്പോൾ അംഗീകരിക്കുകയും വേണ്ട. പക്ഷെ അവരെ അതിന്റെ പേരിൽ കുത്തി നോവിക്കരുത്. കാരണം ആ ഒരു അനുഭാവം മതി അവൻ പാടെ മാറാൻ.

എന്റെ പോസ്റ്റ് കൊണ്ട് ഞാൻ ബാബ അംതയെപോലെ മഹാൻ ആണെന്നോ എല്ലാവരും ഗാന്ധിജി പോലെ ആകണമെന്നൊന്നും ഞാൻ പറയുന്നില്ല 20K വ്യൂവേഴ്‌സിൽ ഒരാൾ നല്ലതു ചെയ്യണമെന്ന് ചിന്തിച്ചാൽ അതുമതി.

കുറ്റം പറയുന്ന ചേട്ടന്മാർ ഇതൊരു ബ്ലാക്ക് ഹ്യുമർ ആയിക്കണ്ടാൽ മതി”

Exit mobile version