വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവിന് 52 വര്‍ഷം തടവ്

ിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവ് വിധിച്ചു

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവ് വിധിച്ചു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കുകയും തുടര്‍ന്ന് വിവാഹ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്യുകയായിരുന്നു.

കേസില്‍ കോന്നി ഐരവണ്‍ ചവണിക്കോട്ട്, പാറയില്‍ പുത്തന്‍ വീട്ടില്‍ സുനില്‍ മകന്‍ സുധീഷ് (24) നെയാണ് കോടതി 52 വര്‍ഷം കഠിന തടവ് വിധിച്ചത്.

52 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ രണ്ടര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണമെന്നും പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിധിച്ചു.

സംഭവം ഇങ്ങനെ…

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ ആണ് പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ അതിക്രമിച്ചുകയറിയ പ്രതിയെ, കുട്ടിയുടെ മാതാപിതാക്കളാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസ് ആണ് ഹാജരായത്.

Exit mobile version