ഇരുളടഞ്ഞ് പോകുമായിരുന്ന പ്രവാസിയുടെ ജീവിതം തിരികെ നല്‍കി ആനവണ്ടി! മൊയ്തീന്റെ ജീവിതത്തില്‍ ദൈവദൂതരായി ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാറും

കെഎസ്ആര്‍ടിസിയെപ്പറ്റി ധാരാളം വിമര്‍ശനങ്ങള്‍ പറയാറുണ്ട് എന്നാല്‍ ഇത്തരത്തിലുള്ള നന്മകള്‍ നമ്മള്‍ കാണാതെ പോകരുത്

കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ ഹീറോസിനെക്കുറിച്ചുള്ള അനീഷ് അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്. ബസില്‍ പാസ്‌പോര്‍ട്ടും വിസയും മറന്നുവെച്ച പ്രവാസിക്ക് അത് തിരിച്ച് കൊണ്ടുകൊടുത്ത ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാറിനെയും കുറിച്ചുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.

കെഎസ്ആര്‍ടിസിയെപ്പറ്റി ധാരാളം വിമര്‍ശനങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നന്മകള്‍ നമ്മള്‍ കാണാതെ പോകരുത്. കോഴിക്കോട്ട് നിന്ന് കൊച്ചിയിലോട്ട് പുറപ്പെട്ട ബസ്. ഗള്‍ഫ് യാത്രക്കാര്‍ നെടുംബാശ്ശേരിയില്‍ ഇറങ്ങി. ബസ് യാത്ര തുടര്‍ന്നു. അതിനിടയില്‍ ബസില്‍ നിന്ന് ഒരു പാസ്‌പോര്‍ട്ടും കളഞ്ഞു കിട്ടി.

ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാരും യാത്രക്കാരുടെ അനുമതി വാങ്ങിയശേഷം ബസ് തിരികെ എയര്‍പ്പോര്‍ട്ടിലെത്തി പാസ്‌പോര്‍ട്ട് ഉടമയ്ക്ക് നല്‍കി. ഒരുപക്ഷെ ഇരുളടഞ്ഞ് പോകുമായിരുന്ന മൊയ്തീന്‍ എന്ന പ്രവാസിയുടെ ജീവിതം തരികെ നല്‍കുകയാണ് അവര്‍ ചെയ്തത്. മൊയ്തീനും ആ ബസിലെ യാത്രക്കാരും ഒരിക്കലും കൃഷ്ണദാസിനെയും നിസാറിനെയും മറക്കില്ലയെന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കെഎസ്ആര്‍ടിസിയിലെ ഹീറോസ്… സല്യൂട്ട്
(6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍. ബസ് നെടുംമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി.

ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്.

ബസ് സൈടൊതുക്കി, മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങീ.എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി.

ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി, നമ്മുക്ക് സന്തോഷവും.,,ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്…’

Exit mobile version