പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍, മോദിക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം വക പ്രത്യേക സമ്മാനം

ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്നാണ് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നല്‍കുക.

ഗുരുവായൂര്‍: നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പന്റെ ചാരുതയാര്‍ന്ന ദാരുശില്‍പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമര്‍ചിത്രവും നല്‍കാനൊരുങ്ങി ഗുരുവായൂര്‍ ദേവസ്വം. ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്നാണ് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നല്‍കുക.

തേക്കുമരത്തില്‍ തീര്‍ത്ത ചതുര്‍ബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്‍പം നിര്‍മ്മിച്ചത് പ്രശസ്ത ശില്‍പി എളവള്ളി നന്ദന്‍ ആണ്. കൂടെ സഹായിയായി നവീനും ചേര്‍ന്നു. 19 ഇഞ്ച് ഉയരമുണ്ട്. നാലര ദിവസം കൊണ്ട് ശില്പം പൂര്‍ത്തിയായി.

മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം സമ്മാനിച്ച ശില്‍പം നിര്‍മ്മിച്ചതും നന്ദനായിരുന്നു.

പ്രധാനമന്ത്രിക്ക് നല്‍കുന്ന ചുമര്‍ചിത്രം ഒരുക്കിയത് ദേവസ്വം ചുമര്‍ചിത്ര പംന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിന്‍സിപ്പാള്‍ കെ യു കൃഷ്ണ കുമാറും ചീഫ് ഇന്‍സ്ട്രക്ടര്‍ എം നളിന്‍ ബാബുവും മേല്‍നോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രമാണിത്.

പഞ്ചവര്‍ണ്ണമാണ് ഉപയോഗിച്ചത്. എഴുപത് സെ മി നീളവും 55 സെ.മീ. വീതിയുമുള്ള കാന്‍വാസാണ്. പ്രകൃതിദത്ത നിറങ്ങള്‍ ചുമര്‍ചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നതാണെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version