‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി’: ജപ്തി ഭീഷണിയിലായ കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി. ജപ്തി ഭീഷണിയിലായ കുടുംബത്തിന് ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറിയിരിക്കുകയാണ് മുംബൈ മലയാളി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്.

അടിയന്തരമായി 17600 രൂപയാണ് ബാങ്കില്‍ അടയ്‌ക്കേണ്ടിയിരുന്നത്. തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഹായിച്ച വ്യക്തിക്ക് നന്ദിയുണ്ടെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. ഇതുവരെ സഹായിച്ചവര്‍ക്കും പണംനല്‍കിയവര്‍ക്കെല്ലാ നന്ദിയും അറിയിച്ചു. എല്ലാവരുടെയും സഹായം ഉള്ളതുകൊണ്ടാണ് ഇപ്പോ കഴിയുന്നത്.

പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെജി പ്രസാദ് ആത്മഹത്യ ചെയ്തത്.

പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്.

കഴിഞ്ഞ നവംബര്‍ 11 നാണ് കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിച്ചില്ല. ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.

Exit mobile version