കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ അപകടം, പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ ചികിത്സ സഹായം

മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ, ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട മത്സരാര്‍ത്ഥിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ വിവരം കലോത്സവത്തിന്റെ സമാപന വേദിയില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്.

ട്രെയിനില്‍ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് മുഹമ്മദ് ഫൈസലിന് പരിക്കേറ്റത്. അപകടത്തില്‍ ഫൈസലിന്റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ ജനല്‍ വഴി ട്രെയിനിന്റെ പുറത്തേക്ക് ആയ കാലുകള്‍ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം എന്നാണ് കരുതുന്നത്.

കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയില്‍ വെച്ചായിരുന്നു അപകടം.

Exit mobile version