‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല; ഇനിയും വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി’: മന്ത്രിവി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെല്ലുവിളികൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സതീശൻ തരത്തിൽ കളിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി.

ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വിഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ? എന്നും ചിറയിൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കവേ ശിവൻകുട്ടി ചോദ്യം ചെയ്തു. ഇനിയും വെല്ലുവിളിക്കാൻ ആണ് സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശൻ ആണ്. കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ALSO READ- എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും

പ്രതിപക്ഷം എല്ലാ വികസന പദ്ധതികൾക്കും എതിരാണ്. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്‌കരണ മുന്നണി എന്നതാണ് നല്ലതെന്നും നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നെന്നും അദ്ദേഹം പരിഹസിച്ചു.

Exit mobile version