നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്

പ്രജീഷിനെ കൊന്ന കടുവയാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് വെടിവയ്ക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്. പ്രജീഷിനെ കൊന്ന കടുവയാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് വെടിവയ്ക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കടുവയെ കൊല്ലാന്‍ ഉത്തരവിറക്കിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

അതേസമയം, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിംഗ് വിദഗ്ധര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം.

എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഒരു നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം ഉണ്ടായത്. പശുവിന് പുല്ല് വെട്ടാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version