ആഭരണങ്ങൾ കവർന്ന് ഇഷ്ടക്കാരിക്ക് കൊടുക്കാൻ ശ്രമം; തടഞ്ഞതിന് ഭാര്യയെ കൊലപ്പെടുത്തി; 11 വർഷത്തിന് ശേഷം ഷോജിക്ക് നീതി; പ്രതി ഭർത്താവ്

കോതമംഗലം: കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം 11 വർഷത്തിന് ശേഷം തെളിഞ്ഞു. പ്രതി വീട്ടമ്മയുടെ ഭർത്താവെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് കേസിന് അവസാനമായത്. വിളയാൽ കണ്ണാടിപ്പാറ ഷോജി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭർത്താവു ഷാജിമോനെ (55) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോതമംഗലം മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീടിനുള്ളിൽ വെച്ചാണ് ഷോജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 11 വർഷമായി പോലീസ് അന്വേഷണം നടത്തിയിട്ടും കൃത്യമായ തെളിവോടെ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ ക്രൈബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതി ഭർത്താവായ ഷാജി മോൻ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്. ഓട്ടോഡ്രൈവറായ യുവാവിനെ ടൈൽ കട്ടർ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷാജിമോനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുമ്പോഴാണ് ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.

ഷോജിയുടെ മരണം ഉറപ്പിക്കാൻ ടൈൽ കട്ടർ കൊണ്ട് കഴുത്ത് മുറിച്ചിരുന്നു. ഇയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. അവർക്കു പണം നൽകാനാണ് ഷോജിയുടെ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. ഇതുകണ്ടു കൊണ്ട് വന്ന ഷോജി തർക്കത്തിൽ ഏർപ്പെടുകയും ഷാജി മോൻ ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

2012 ഓഗസ്റ്റ് 8നു രാവിലെ 10.15നും 11.30നും ഇടയിലാണു ഷോജി കൊല്ലപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന 5 പവന്റെ ആഭരണങ്ങൾ കാണാതായിരുന്നു. എന്നാൽ, അലമാരയിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. വീടിന്റെ മുകൾനിലയിൽ നിർമാണ ജോലി ചെയ്തിരുന്ന 2 പണിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം.

ഇവരുടെ ഇരുനില വീട്ടിലെ ഉപയോഗിക്കാത്ത മുറിയിലാണ് ഷോജി കഴുത്തിന് ആഴത്തിൽ മുറിവേറ്റു രക്തം വാർന്ന നിലയിൽ കിടന്നിരുന്നത്. പുറത്തുപോയ ജോലിക്കാർ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതും നാട്ടുകാരെ വിളിച്ചകൂട്ടിയതും.

ALSO READ- കാശ്മീരിൽ അപകടം: നാല് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; അവസാനമായി നാടിന്റെ നക്ഷത്രങ്ങളെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനങ്ങൾ; കണ്ണീർ

അതേസമയം, ഷോജി കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു ഷാജിമോൻ വീട്ടിൽ എത്തിയിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. സംഭവ ദിവസം ഷോജി വീടിനു തൊട്ടടുത്തുള്ള സ്വന്തം കടയിലാണുണ്ടായിരുന്നത്. മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷോജി പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നപ്പോഴാണ്, കോതമംഗലത്തുള്ള കടയിൽനിന്നു വീട്ടിലെത്തിയ ഷാജിമോൻ അലമാരയിൽ നിന്നു സ്വർണം എടുക്കുന്നത് കണ്ടത്.

ഷാജിയുമായി സ്വർണത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഷാജി വീട്ടിലെത്തി ഉടൻ തിരികെ പോകുന്നതു കണ്ട അയൽവാസിയുടെ മൊഴിയാണു കേസിനു തെളിവായത്. ഡിവൈഎസ്പി വൈആർ റസ്റ്റമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഒടുവിൽ ഇന്നലെ പുലർച്ചെ വിളയാലിലെ വീട്ടിൽനിന്നാണു ഷാജിമോനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്നു കോതമംഗലം ടിബിയിൽ എത്തിച്ചു ചോദ്യംചെയ്തു. ഉച്ചയോടെ വീട്ടിലെത്തി തെളിവെടുത്തു. ഇതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്നു തെളിവെടുപ്പിനുശേഷം വീട്ടിൽനിന്നു പുറത്തുവന്നപ്പോൾ മാധ്യമങ്ങൾക്കു മുൻപിൽ ഷാജിമോൻ പറഞ്ഞു. നേരത്തെ, പോലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇതിനിടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കൊലപാതകക്കേസിൽ ഭർത്താവ് ഷാജിമോൻ, മൃതദേഹം ആദ്യം കണ്ട നിർമാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചു മാസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

Exit mobile version