ജോലി തട്ടിപ്പ്;നവകേരള സദസിൽ പരാതി നൽകി; ഒരാഴ്ചയ്ക്കുള്ളിൽ നടപടിയും പരിഹാരവും; സന്തോഷം പങ്കിട്ട് കാസർകോട്ടെ അനഘ

കാസർകോട്: നവകേരള സദസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും നൽകിയ പരാതിക്ക് പരിഹാരം ഉണ്ടായതിന്റെ സന്തോഷത്തിലാണ് കാസർകോട്ടെഈ കുടുംബം. ജില്ലയിൽ നടന്ന നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരമുണ്ടായെന്നാണ് മന്നിപ്പാടി സ്വദേശി വിജയചന്ദ്രനും മകൾ അനഘയും വ്യക്തമാക്കിയത്.

മകൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെയാണ് വിജയചന്ദ്രൻ പരാതി നൽകിയത്. ഇതിനാണ് വൈകാതെ തന്നെ പരിഹാരമായത്.

മന്നിപ്പാടി സ്വദേശി അനഘയ്ക്ക് ആറ് മാസം മുൻപാണ് കാക്കനാട് സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി ലഭിച്ചത്. ജോലി ചെയ്യാൻ ലാപ്‌ടോപ്പ് ആവശ്യമാണെന്നും ലാപ്‌ടോപ് ഇല്ലാത്തവർക്ക് 30% പണമടിച്ചാൽ ബാക്കി തുക സബ്‌സിഡിയായി ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. തുടർന്ന് പെൺകുട്ടി നാല്പതിനായിരം രൂപ നൽകി.

എന്നാൽ പിന്നീട് ആറ് മാസം കഴിഞ്ഞിട്ടും ജോലിയും ലഭിച്ചില്ല, ലാപ്‌ടോപ്പുമില്ല. ഇതോടെയാണ് കാസർകോടെത്തിയ നവകേരള സദസ്സിൽ എത്തി അച്ഛൻ വിജയചന്ദ്രൻ പരാതി നൽകിയത്.
ALSO READ-‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ
പരാതി നൽകുമ്പോഴും ഇത്ര വേഗത്തിലുള്ള നടപടി വിജയചന്ദ്രനും പ്രതീക്ഷിച്ചിരുന്നില്ല. പരാതി നൽകി തൊട്ടടുത്ത ദിവസം ആദ്യ സന്ദേശമെത്തി. നാല് ദിവസത്തിനകം പോലീസ് ബന്ധപ്പെട്ടു. പിന്നാലെ നഷ്ടപ്പെട്ട പണം തിരികെ അക്കൗണ്ടിലെത്തുകയായിരുന്നു.

അതേസമയം ജില്ലയിൽ ലഭിച്ച 14,476 പരാതികൾ നവ കേരളസദസ്സ് പോർട്ടലിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. പരാതി വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ അതത് വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്.

Exit mobile version