കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായതായി വൈസ് ചാന്‍സിലര്‍, 38 പേര്‍ ചികിത്സയില്‍

cusat tragedy| bignewslive

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലെ ദുരന്തത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ . ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ പ്രോഗ്രാമിന്റ സമയത്തിന് അനുസരിച്ച് ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായി. പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടി തുടങ്ങാറായപ്പോള്‍ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നുവെന്നും വീതി കുറഞ്ഞ സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു.

അപകടത്തില്‍ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ്, ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.

നിലവില്‍ 34 പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. രണ്ടു പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Exit mobile version